Saturday 30 September 2017

മണ്ടിക്കോ

യന്ത്രങ്ങളുടെ പ്രവർത്തനം പടിക്കൽ മാത്രമായിരുന്നില്ല ഞങ്ങൾക്ക് തിരൂർ പോളിടെക്‌നിക്‌ കോളേജ് . അതൊരു വികാരം ആയിരുന്നു . 8.40 ന് എഴുന്നേറ്റ് റെഡിയായി ബ്രേക്ക് ഫാസ്റ്റും കഴിച്ചു 9 മണിക്ക് ക്ലാസ്സിൽ എത്താനും , പേസ്റ്റില്ലാതെ പല്ലു തേക്കാനും സോപ്പില്ലാതെ കുളിക്കാനും എല്ലാം ഞങ്ങളെ പ്രാപ്തനാക്കിയത് ആ രണ്ടര  വർഷത്തെ ഹോസ്റ്റൽ ജീവിതമായിരുന്നു  (6 മാസം സസ്പെന്ഷനിൽ പുറത്തെ മുറിയിൽ ആയിരുന്നു ) .
മൂട്ട ആക്രമണത്തിൽ തളരാതെ സസുഖം ഉറങ്ങാനും കാറ്റത്തു സിഗരറ്റു കത്തിക്കാനും ബിയർ കുപ്പി വാ കൊണ്ട് തുറക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് SSM ബോയ്സ് ഹോസ്റ്റൽ ആയിരുന്നു .

3 മാസം സീനിയർസിന്റെ വക കട്ട റാഗിങ് ഞങ്ങൾ ഫസ്റ്റ് യേർസിനെ നന്നായി ഒരുമിപ്പിച്ചിരുന്നു . കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും ഉള്ള സ്റ്റുഡന്റസ് അവിടെ പഠിച്ചിരുന്നു . മനസ് കൊണ്ട് എല്ലാവരും സമാനരാണെങ്കിലും ഭാഷാ ശൈലി നന്നായി എടങ്ങേറാക്കിയിരുന്നു .
എറണാകുളം ടീമ്സിന്റെ നുമ്മ നിങ്ങയും കണ്ണൂർ ടീമിന്റെ എന്തീനൂ കുന്തീനൂ വും മലപ്പുറം ടീമ്സിന്റെ അതായത് ഞങ്ങളുടെ ഇജ്ജ് കുജ്ജ് കജ്ജ് എല്ലാം അന്ന്യോന്ന്യം മനസിലാക്കാൻ നല്ല പെടാപ്പാട് ആയിരുന്നു .

ആയിടക്കൊരു അവധി ദിവസത്തിൽ കൂട്ടത്തിലെ റഡാർ ബാബു സലാം , കോളേജിന്റെ ബാക്‌സൈഡിലെ വീട്ടിൽ നല്ല ഒട്ടു മാങ്ങാ മൂത്തു നിൽക്കുന്നുണ്ടെന്നും വീട്ടുകാരുടെ കണ്ണ് പെടാത്ത സ്ഥലമാണെന്നും കണ്ടു പിടിച്ചു റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഞാനടക്കം മലപ്പുറം കോയമാർ 7 പേരും എറണാകുളം കാരൻ ഒരു അജ്മലും കൂടി മാങ്ങാ പറിക്കാൻ തന്നെ ഉറപ്പിച്ചു മതിൽ ചാടി .
അതി രഹസ്യ സ്വഭാവത്തോടെ കിട്ടുന്ന കല്ലെല്ലാം ഞങ്ങൾ പെറുക്കി മാങ്ങക്ക് എറിയാൻ തുടങ്ങി. കിട്ടുന്ന മാങ്ങാ വീതം അപ്പൊ തന്നെ എറിഞ്ഞവർ കടിച്ചു തിന്നാൻ തുടങ്ങിയത് കണ്ട് കല്ലൊന്നും ലക്‌ഷ്യം കാണിക്കാൻ സാധിക്കാതിരുന്ന ഇർഫാൻ എല്ലാവരോടും ഹോസ്റ്റലിൽ എത്തിയിട്ട് തിന്നാമെന്നു പറഞ്ഞ് വഴക്കും തുടങ്ങി .

ഏറു നിർത്തി നിരാശയോടെ മതിലിൽ ചാരി ഇരുന്ന ഇർഫാൻ തന്നെ ആയിരുന്നു പറമ്പിന്റെ സൈഡിൽ നിന്ന് കാട്ടുപോത്തു പോലൊരു മനുഷ്യൻ അതായത് ആ വീട്ടുകാരൻ ഓടി വരുന്നത് ശ്രദ്ധിച്ചത് . അതിവേഗത്തിൽ എല്ലാവരുടെയും ഇടയിൽക്കൂടെ ഒന്ന് വട്ടം കറങ്ങി " മണ്ടിക്കോ മണ്ടിക്കോ  " എന്ന് സിഗ്‌നൽ കൊടുത്തു ഇർഫാനും പിന്നാലെ ഞങ്ങളെല്ലാവരും മതിൽ ചാടി തിരിഞ്ഞു നോക്കാതെ ഓടി .

ഹോസ്റ്റലിൽ എത്തി  നാക്ക് പുറത്തേക്കിട്ട്  പട്ടി കിതക്കും പോലെ കിതച്ചോണ്ട് നിന്നപ്പോഴാണ് ബാബു അങ്ങോട്ട് ചാടിയപ്പോൾ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചു ചാടിയ കൂട്ടത്തിൽ ഇല്ല എന്ന കാര്യം ശ്രദ്ധിച്ചത് . നോക്കിയപ്പോൾ ശെരിയാണ് . 8 പേര് പോയതിൽ 7 പേരെ ഇപ്പോൾ കൂട്ടത്തിൽ ഉള്ളു .
ആരാണ് മിസ്സിംഗ് ആയത് , ഞങ്ങൾ ഇരുന്ന് ആലോചിച്ചു , " വാഴ !!! വാഴക്കോടൻ !! " . ഇർഫാൻ അലറി . അതെ വാഴക്കോടൻ എന്ന എറണാകുളം മച്ചാൻ അജ്മലിനെ കാണാനില്ല . എവിടെ പോയി . ഞങ്ങള്ക് ഒരു പിടിയും കിട്ടിയില്ല .

 "  മണ്ടിക്കോ !! " , വീണ്ടും സിഗ്നൽ , ഹോസ്റ്റലിന്റെ പുറത്തു ഇരുന്ന ഞങ്ങൾ അകത്തേക്ക് ഓടി ജനലിൽക്കൂടെ പുറത്തേക്ക് നോക്കി, പറമ്പിന്റെ ഓണറും സാക്ഷാൽ വാഴക്കോടനും വാർഡന്റെ റൂമിന്റെ മുന്നിലേക്ക് നടന്നു വരികയാണ് . രണ്ടെണ്ണം കിട്ടിയ മട്ടുണ്ട് . ഞാൻ ആത്മഗതം പറഞ്ഞു .
പിള്ളേരുടെ തെമ്മാടിത്തരം ഒക്കെ റിപ്പോർട്ട് ചെയ്ത് അയാൾ തിരിച്ചു പോയി . വാർഡൻ ദാസേട്ടൻ ആദ്യം ഇടഞ്ഞെങ്കിലും  " ഹോസ്റ്റലിൽ ചമ്മന്തി അരക്കാൻ മാങ്ങാ നോക്കി പോയതാ ദാസേട്ടാ " എന്ന് ദയനീയ ഭാവത്തിൽ പറഞ്ഞപ്പോൾ ദാസേട്ടന്റെ മനസ്സലിയുകയായിരുന്നെത്രെ .

നനഞ്ഞ കോഴിയെപ്പോലെ റൂം വരെ വന്ന വാഴക്കോടൻ റൂമിലേക്ക് കയറിയതും മുട്ടയിട്ട കോഴിയെ പോലെ കൊക്കികൊണ്ട് അലറി , " പറയാതെ ഓടി പണി തന്നല്ലേ പട്ടികളെ "
ഇർഫാൻ ചോദിച്ചു " അന്നോടും ഞാൻ മണ്ടിക്കോ എന്ന് പറഞ്ഞതല്ലേ , എന്തിനാ അവുടെ തന്നെ നിന്നത് " .

മണ്ടിക്കോ എന്ന് പറഞ്ഞാൽ മലപ്പുറം ഭാഷയിൽ ഓടിക്കോ  എന്ന് പറയുന്നതാണെന്ന് പാവത്തിന് മനസിലായില്ലത്രേ , പുള്ളി വിചാരിച്ചത് ഇർഫാൻ വല്ല പാട്ടും പാടുകയാവും എന്നാണത്രെ .



Friday 29 September 2017

കള്ളി വെളിച്ചത്ത്

                     പ്രേമം വീട്ടുകാർ അറിയാതെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് നാലഞ്ച് കൊല്ലം കഴിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം ജീവിതം തിരൂർ ഹോസ്റ്റലിലും ബാംഗ്ലൂരിലും ഒക്കെ ആയിരുന്ന കാരണം ഫോൺ വിളികൾ എല്ലാം സ്മൂത്ത് ആയി നടന്നു പോന്നിരുന്നു .ഇടക്ക് നാട്ടിൽ വരുമ്പോൾ ഉള്ള മീറ്റിംഗ് ഫ്രണ്ട്സിനെ കാണാനുള്ള പോക്ക് എന്ന വിധത്തിൽ സ്കൂട് ആകപ്പെട്ടിരുന്നു . ഇങ്ങനെ ജീവിതം പ്രേമസുരഭിലവും കാശിനു ടൈറ്റുള്ളതുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
         ഒരു വര്ഷം കഴിഞ്ഞപ്പോൾ സുഖത്തിന്റെ ആധിക്യം കാരണം , ബാംഗ്ലൂരിലെ ജോലി ഐക്യകണ്ഡേന രാജി വെച്ചു ഞങ്ങൾ സഹമുറിയന്മാർ 5 പേരും പെട്ടീം വട്ടീം എടുത്ത് നാട്ടിലേക്ക് വണ്ടി കയറി . നിന്നെ തന്നെ കെട്ടണമെന്നുണ്ടെങ്കിലും മിനിമം ഒരു താലി കെട്ടാനുള്ള ആരോഗ്യം ഉള്ള ശരീരം എങ്കിലും വേണ്ടേ . അതിന് ഇനിയും ബാംഗ്ലൂർ പട്ടിണി കിടന്നാ ശരിയാവില്ലെന്ന് പറഞ്ഞ് ഒരു വിധം മുന്നയെയും രണ്ടു മാസത്തിനകം ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ച പോകുമെന്ന് പറഞ്ഞ് വീട്ടുകാരെയും സമാളിച്ചു .

   അങ്ങനെ വീട്ട്കാർക്ക് ഭാരവും കൂട്ടുകാർക്ക് ശല്യവുമായി വേലേം കൂലീം ഇല്ലാതെ കുറച്ചു കാലം ജീവിച്ചു . തിന്നാൻ തന്ന പൈസ മുതലാക്കാൻ  റേഷൻ കടയിൽ പോകൽ അടക്ക പെറുക്കി കൂട്ടൽ വീട്ടുകാരെ ഡ്രോപ്പ് ചെയ്യൽ തുടങ്ങിയ പണികൾ ചെയ്യിപ്പിച്ചിരുന്നു . ഇടക്ക് വല്ല കല്യാണ വർക്കും കിട്ടിയാൽ ചില്ലറ വല്ലതും തടയുന്നത് വെച്ചു മൊബൈൽ റീചാർജ് , പെട്രോൾ ക്യാഷ് , സിഗരറ്റു ക്യാഷ് എന്നിവ നടന്നിരുന്നു .
അങ്ങനെ ഇടക്ക് പ്രേമിക്കാൻ പോക്കും ബാക്കി സമയങ്ങളിൽ ഫോണിൽ കളിയും ഒക്കെ ആയി ജീവിതം മുന്നോട്ട് പോകുന്ന സമയത് ഒരു ദിവസം അച്ഛൻ അരീക്കോടേക്ക്‌ വണ്ടി എടുത്ത് വരാൻ വിളിച്ചു പറഞ്ഞു . വീട്ടിലിരുന്ന് മൂട് തരിച്ച ഞാൻ പാന്റും വലിച്ചു കേറ്റി ഗ്ലാമർ ബൈക്കും എടുത്ത് ചിക് ചിക് ചിക് ചിക് ചിറകിൽ പാട്ടൊക്കെ പാടി മൂർക്കനാട് പാലം വരെ പോയി ബൈക്കിനെ അവിടെ തളച്ചു തൂക്കുപാലം കടന്ന് അരീക്കോടേക്ക് പോയി .

കടയിൽ വാങ്ങി വെച്ച പലചരക്കു സാധനങ്ങൾ ഒറ്റക്ക് ചുമക്കാൻ പാടായതിനാൽ ആയിരുന്നു എന്നെ വിളിച്ചത് . അങ്ങനെ എംസി ട്രേഡേഴ്സിൽ നിന്ന് രണ്ടു കവർ കയ്യിൽ തൂക്കി പിടിച്ചു ഞാൻ അച്ഛന്റെ പിന്നിൽ നടന്നു .

വഴിയിൽ വെച്ചു സംസാരത്തിനിടെ അച്ഛൻ എന്നോട് രാവിലെ അരീക്കോടേക്ക് വരുന്ന വഴി പാലത്തിൽ രണ്ടു കമിതാക്കൾ നിന്ന് സംസാരിക്കുന്ന രംഗം വിവരിച്ചു.
" എന്തെല്ലാം പ്രതീക്ഷകളുമായിട്ട അവരുടെ അച്ഛനമ്മമാർ അവരെ പഠിപ്പിക്കുന്നത് , എന്നിട്ട് നാണവും മാനവും ഇല്ലാതെ ആൾക്കാർ കാൺകെ ശൃംഗരിക്കുന്നു ".
സാമൂഹിക പ്രതിബദ്ധത ഉള്ള എന്റെ ഉള്ളിലെ ഞാൻ പ്രതികരിച്ചു . " അത് ശരിയാ . പഠിക്കാൻ വിടുന്ന കാലത്തു അവർക്കു ഇതൊക്കെ ഒരു രസാ , കൊറേ കഴിഞ്ഞ ജീവിതോം കിട്ടൂല കരിയറും പോവും . ബുദ്ധി ഇല്ലാഞ്ഞാൽ എന്താ ചെയ്യാ ".
ഇങ്ങനെ ഉത്തമ പുരുഷോത്തമനായി കൊണ്ട് ഞാൻ ,  കാലഹരണപ്പെട്ടു പോയേക്കാവുന്ന കാലത്തിന്റെ കാല്പനികതയായും പക്വതയില്ലാത്ത പ്രായത്തിന്റെ പ്രവചനങ്ങളായും നേർകാഴ്ചയില്ലാത്ത നേരത്തെ നേരമ്പോക്കായുമെല്ലാം പ്രേമത്തെ കുറിച്ചു ആഞ്ഞടിച്ചു .
എന്നെക്കുറിച്ചോർത് അച്ഛൻ അഭിമാനിക്കുന്നുണ്ടാവും എന്ന് തന്നെ ഞാൻ അടിയുറച്ചു വിശ്വസിച്ചു .

ആ ദിവസം അങ്ങനെ നോർമലായി തന്നെ കടന്നു പോയി , പിറ്റേ ദിവസം എന്റെ രാവിലെ 10 മണിക്ക് എഴുന്നേറ്റു ചെന്നപ്പോൾ 'അമ്മ " അനക്കെന്താടാ ആ തിളക്കം ജ്വലറീലെ ആളെ കുട്ടിം ആയിട്ട് ബന്ധം "  എന്ന് ചോദിച്ചപ്പോഴായിരുന്നു ഞാനും അച്ഛനും  ഇന്നലെ ഘോരഘോരം പുച്ഛിച്ചത് എന്നെ തന്നെ ആയിരുന്നു എന്നെനിക്ക് മനൻസിലായത് .

പിന്തുടർന്ന് പല സംഭവവികാസങ്ങളും ഉണ്ടായെങ്കിലും അന്നെനിക്ക് ബോധ്യമായ ഒരു സംഗതി ആയിരുന്നു . പ്രേമം ഉണക്കമീൻ തിന്നുന്ന പോലെ ആണ് . നമ്മൾ തിന്നുമ്പോ ടേസ്റ്റ് മാത്രേ നോക്കൂ , മറ്റുള്ളവർ തിന്നുമ്പോ ആണ് നമുക്ക് മണം വരുന്നത് .

എന്നാലും കുന്തലതേ.... സ്റ്റിൽ ഐ ലവ് യൂ...