Saturday 30 September 2017

മണ്ടിക്കോ

യന്ത്രങ്ങളുടെ പ്രവർത്തനം പടിക്കൽ മാത്രമായിരുന്നില്ല ഞങ്ങൾക്ക് തിരൂർ പോളിടെക്‌നിക്‌ കോളേജ് . അതൊരു വികാരം ആയിരുന്നു . 8.40 ന് എഴുന്നേറ്റ് റെഡിയായി ബ്രേക്ക് ഫാസ്റ്റും കഴിച്ചു 9 മണിക്ക് ക്ലാസ്സിൽ എത്താനും , പേസ്റ്റില്ലാതെ പല്ലു തേക്കാനും സോപ്പില്ലാതെ കുളിക്കാനും എല്ലാം ഞങ്ങളെ പ്രാപ്തനാക്കിയത് ആ രണ്ടര  വർഷത്തെ ഹോസ്റ്റൽ ജീവിതമായിരുന്നു  (6 മാസം സസ്പെന്ഷനിൽ പുറത്തെ മുറിയിൽ ആയിരുന്നു ) .
മൂട്ട ആക്രമണത്തിൽ തളരാതെ സസുഖം ഉറങ്ങാനും കാറ്റത്തു സിഗരറ്റു കത്തിക്കാനും ബിയർ കുപ്പി വാ കൊണ്ട് തുറക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് SSM ബോയ്സ് ഹോസ്റ്റൽ ആയിരുന്നു .

3 മാസം സീനിയർസിന്റെ വക കട്ട റാഗിങ് ഞങ്ങൾ ഫസ്റ്റ് യേർസിനെ നന്നായി ഒരുമിപ്പിച്ചിരുന്നു . കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും ഉള്ള സ്റ്റുഡന്റസ് അവിടെ പഠിച്ചിരുന്നു . മനസ് കൊണ്ട് എല്ലാവരും സമാനരാണെങ്കിലും ഭാഷാ ശൈലി നന്നായി എടങ്ങേറാക്കിയിരുന്നു .
എറണാകുളം ടീമ്സിന്റെ നുമ്മ നിങ്ങയും കണ്ണൂർ ടീമിന്റെ എന്തീനൂ കുന്തീനൂ വും മലപ്പുറം ടീമ്സിന്റെ അതായത് ഞങ്ങളുടെ ഇജ്ജ് കുജ്ജ് കജ്ജ് എല്ലാം അന്ന്യോന്ന്യം മനസിലാക്കാൻ നല്ല പെടാപ്പാട് ആയിരുന്നു .

ആയിടക്കൊരു അവധി ദിവസത്തിൽ കൂട്ടത്തിലെ റഡാർ ബാബു സലാം , കോളേജിന്റെ ബാക്‌സൈഡിലെ വീട്ടിൽ നല്ല ഒട്ടു മാങ്ങാ മൂത്തു നിൽക്കുന്നുണ്ടെന്നും വീട്ടുകാരുടെ കണ്ണ് പെടാത്ത സ്ഥലമാണെന്നും കണ്ടു പിടിച്ചു റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഞാനടക്കം മലപ്പുറം കോയമാർ 7 പേരും എറണാകുളം കാരൻ ഒരു അജ്മലും കൂടി മാങ്ങാ പറിക്കാൻ തന്നെ ഉറപ്പിച്ചു മതിൽ ചാടി .
അതി രഹസ്യ സ്വഭാവത്തോടെ കിട്ടുന്ന കല്ലെല്ലാം ഞങ്ങൾ പെറുക്കി മാങ്ങക്ക് എറിയാൻ തുടങ്ങി. കിട്ടുന്ന മാങ്ങാ വീതം അപ്പൊ തന്നെ എറിഞ്ഞവർ കടിച്ചു തിന്നാൻ തുടങ്ങിയത് കണ്ട് കല്ലൊന്നും ലക്‌ഷ്യം കാണിക്കാൻ സാധിക്കാതിരുന്ന ഇർഫാൻ എല്ലാവരോടും ഹോസ്റ്റലിൽ എത്തിയിട്ട് തിന്നാമെന്നു പറഞ്ഞ് വഴക്കും തുടങ്ങി .

ഏറു നിർത്തി നിരാശയോടെ മതിലിൽ ചാരി ഇരുന്ന ഇർഫാൻ തന്നെ ആയിരുന്നു പറമ്പിന്റെ സൈഡിൽ നിന്ന് കാട്ടുപോത്തു പോലൊരു മനുഷ്യൻ അതായത് ആ വീട്ടുകാരൻ ഓടി വരുന്നത് ശ്രദ്ധിച്ചത് . അതിവേഗത്തിൽ എല്ലാവരുടെയും ഇടയിൽക്കൂടെ ഒന്ന് വട്ടം കറങ്ങി " മണ്ടിക്കോ മണ്ടിക്കോ  " എന്ന് സിഗ്‌നൽ കൊടുത്തു ഇർഫാനും പിന്നാലെ ഞങ്ങളെല്ലാവരും മതിൽ ചാടി തിരിഞ്ഞു നോക്കാതെ ഓടി .

ഹോസ്റ്റലിൽ എത്തി  നാക്ക് പുറത്തേക്കിട്ട്  പട്ടി കിതക്കും പോലെ കിതച്ചോണ്ട് നിന്നപ്പോഴാണ് ബാബു അങ്ങോട്ട് ചാടിയപ്പോൾ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചു ചാടിയ കൂട്ടത്തിൽ ഇല്ല എന്ന കാര്യം ശ്രദ്ധിച്ചത് . നോക്കിയപ്പോൾ ശെരിയാണ് . 8 പേര് പോയതിൽ 7 പേരെ ഇപ്പോൾ കൂട്ടത്തിൽ ഉള്ളു .
ആരാണ് മിസ്സിംഗ് ആയത് , ഞങ്ങൾ ഇരുന്ന് ആലോചിച്ചു , " വാഴ !!! വാഴക്കോടൻ !! " . ഇർഫാൻ അലറി . അതെ വാഴക്കോടൻ എന്ന എറണാകുളം മച്ചാൻ അജ്മലിനെ കാണാനില്ല . എവിടെ പോയി . ഞങ്ങള്ക് ഒരു പിടിയും കിട്ടിയില്ല .

 "  മണ്ടിക്കോ !! " , വീണ്ടും സിഗ്നൽ , ഹോസ്റ്റലിന്റെ പുറത്തു ഇരുന്ന ഞങ്ങൾ അകത്തേക്ക് ഓടി ജനലിൽക്കൂടെ പുറത്തേക്ക് നോക്കി, പറമ്പിന്റെ ഓണറും സാക്ഷാൽ വാഴക്കോടനും വാർഡന്റെ റൂമിന്റെ മുന്നിലേക്ക് നടന്നു വരികയാണ് . രണ്ടെണ്ണം കിട്ടിയ മട്ടുണ്ട് . ഞാൻ ആത്മഗതം പറഞ്ഞു .
പിള്ളേരുടെ തെമ്മാടിത്തരം ഒക്കെ റിപ്പോർട്ട് ചെയ്ത് അയാൾ തിരിച്ചു പോയി . വാർഡൻ ദാസേട്ടൻ ആദ്യം ഇടഞ്ഞെങ്കിലും  " ഹോസ്റ്റലിൽ ചമ്മന്തി അരക്കാൻ മാങ്ങാ നോക്കി പോയതാ ദാസേട്ടാ " എന്ന് ദയനീയ ഭാവത്തിൽ പറഞ്ഞപ്പോൾ ദാസേട്ടന്റെ മനസ്സലിയുകയായിരുന്നെത്രെ .

നനഞ്ഞ കോഴിയെപ്പോലെ റൂം വരെ വന്ന വാഴക്കോടൻ റൂമിലേക്ക് കയറിയതും മുട്ടയിട്ട കോഴിയെ പോലെ കൊക്കികൊണ്ട് അലറി , " പറയാതെ ഓടി പണി തന്നല്ലേ പട്ടികളെ "
ഇർഫാൻ ചോദിച്ചു " അന്നോടും ഞാൻ മണ്ടിക്കോ എന്ന് പറഞ്ഞതല്ലേ , എന്തിനാ അവുടെ തന്നെ നിന്നത് " .

മണ്ടിക്കോ എന്ന് പറഞ്ഞാൽ മലപ്പുറം ഭാഷയിൽ ഓടിക്കോ  എന്ന് പറയുന്നതാണെന്ന് പാവത്തിന് മനസിലായില്ലത്രേ , പുള്ളി വിചാരിച്ചത് ഇർഫാൻ വല്ല പാട്ടും പാടുകയാവും എന്നാണത്രെ .



No comments:

Post a Comment