Friday 29 September 2017

കള്ളി വെളിച്ചത്ത്

                     പ്രേമം വീട്ടുകാർ അറിയാതെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് നാലഞ്ച് കൊല്ലം കഴിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം ജീവിതം തിരൂർ ഹോസ്റ്റലിലും ബാംഗ്ലൂരിലും ഒക്കെ ആയിരുന്ന കാരണം ഫോൺ വിളികൾ എല്ലാം സ്മൂത്ത് ആയി നടന്നു പോന്നിരുന്നു .ഇടക്ക് നാട്ടിൽ വരുമ്പോൾ ഉള്ള മീറ്റിംഗ് ഫ്രണ്ട്സിനെ കാണാനുള്ള പോക്ക് എന്ന വിധത്തിൽ സ്കൂട് ആകപ്പെട്ടിരുന്നു . ഇങ്ങനെ ജീവിതം പ്രേമസുരഭിലവും കാശിനു ടൈറ്റുള്ളതുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
         ഒരു വര്ഷം കഴിഞ്ഞപ്പോൾ സുഖത്തിന്റെ ആധിക്യം കാരണം , ബാംഗ്ലൂരിലെ ജോലി ഐക്യകണ്ഡേന രാജി വെച്ചു ഞങ്ങൾ സഹമുറിയന്മാർ 5 പേരും പെട്ടീം വട്ടീം എടുത്ത് നാട്ടിലേക്ക് വണ്ടി കയറി . നിന്നെ തന്നെ കെട്ടണമെന്നുണ്ടെങ്കിലും മിനിമം ഒരു താലി കെട്ടാനുള്ള ആരോഗ്യം ഉള്ള ശരീരം എങ്കിലും വേണ്ടേ . അതിന് ഇനിയും ബാംഗ്ലൂർ പട്ടിണി കിടന്നാ ശരിയാവില്ലെന്ന് പറഞ്ഞ് ഒരു വിധം മുന്നയെയും രണ്ടു മാസത്തിനകം ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ച പോകുമെന്ന് പറഞ്ഞ് വീട്ടുകാരെയും സമാളിച്ചു .

   അങ്ങനെ വീട്ട്കാർക്ക് ഭാരവും കൂട്ടുകാർക്ക് ശല്യവുമായി വേലേം കൂലീം ഇല്ലാതെ കുറച്ചു കാലം ജീവിച്ചു . തിന്നാൻ തന്ന പൈസ മുതലാക്കാൻ  റേഷൻ കടയിൽ പോകൽ അടക്ക പെറുക്കി കൂട്ടൽ വീട്ടുകാരെ ഡ്രോപ്പ് ചെയ്യൽ തുടങ്ങിയ പണികൾ ചെയ്യിപ്പിച്ചിരുന്നു . ഇടക്ക് വല്ല കല്യാണ വർക്കും കിട്ടിയാൽ ചില്ലറ വല്ലതും തടയുന്നത് വെച്ചു മൊബൈൽ റീചാർജ് , പെട്രോൾ ക്യാഷ് , സിഗരറ്റു ക്യാഷ് എന്നിവ നടന്നിരുന്നു .
അങ്ങനെ ഇടക്ക് പ്രേമിക്കാൻ പോക്കും ബാക്കി സമയങ്ങളിൽ ഫോണിൽ കളിയും ഒക്കെ ആയി ജീവിതം മുന്നോട്ട് പോകുന്ന സമയത് ഒരു ദിവസം അച്ഛൻ അരീക്കോടേക്ക്‌ വണ്ടി എടുത്ത് വരാൻ വിളിച്ചു പറഞ്ഞു . വീട്ടിലിരുന്ന് മൂട് തരിച്ച ഞാൻ പാന്റും വലിച്ചു കേറ്റി ഗ്ലാമർ ബൈക്കും എടുത്ത് ചിക് ചിക് ചിക് ചിക് ചിറകിൽ പാട്ടൊക്കെ പാടി മൂർക്കനാട് പാലം വരെ പോയി ബൈക്കിനെ അവിടെ തളച്ചു തൂക്കുപാലം കടന്ന് അരീക്കോടേക്ക് പോയി .

കടയിൽ വാങ്ങി വെച്ച പലചരക്കു സാധനങ്ങൾ ഒറ്റക്ക് ചുമക്കാൻ പാടായതിനാൽ ആയിരുന്നു എന്നെ വിളിച്ചത് . അങ്ങനെ എംസി ട്രേഡേഴ്സിൽ നിന്ന് രണ്ടു കവർ കയ്യിൽ തൂക്കി പിടിച്ചു ഞാൻ അച്ഛന്റെ പിന്നിൽ നടന്നു .

വഴിയിൽ വെച്ചു സംസാരത്തിനിടെ അച്ഛൻ എന്നോട് രാവിലെ അരീക്കോടേക്ക് വരുന്ന വഴി പാലത്തിൽ രണ്ടു കമിതാക്കൾ നിന്ന് സംസാരിക്കുന്ന രംഗം വിവരിച്ചു.
" എന്തെല്ലാം പ്രതീക്ഷകളുമായിട്ട അവരുടെ അച്ഛനമ്മമാർ അവരെ പഠിപ്പിക്കുന്നത് , എന്നിട്ട് നാണവും മാനവും ഇല്ലാതെ ആൾക്കാർ കാൺകെ ശൃംഗരിക്കുന്നു ".
സാമൂഹിക പ്രതിബദ്ധത ഉള്ള എന്റെ ഉള്ളിലെ ഞാൻ പ്രതികരിച്ചു . " അത് ശരിയാ . പഠിക്കാൻ വിടുന്ന കാലത്തു അവർക്കു ഇതൊക്കെ ഒരു രസാ , കൊറേ കഴിഞ്ഞ ജീവിതോം കിട്ടൂല കരിയറും പോവും . ബുദ്ധി ഇല്ലാഞ്ഞാൽ എന്താ ചെയ്യാ ".
ഇങ്ങനെ ഉത്തമ പുരുഷോത്തമനായി കൊണ്ട് ഞാൻ ,  കാലഹരണപ്പെട്ടു പോയേക്കാവുന്ന കാലത്തിന്റെ കാല്പനികതയായും പക്വതയില്ലാത്ത പ്രായത്തിന്റെ പ്രവചനങ്ങളായും നേർകാഴ്ചയില്ലാത്ത നേരത്തെ നേരമ്പോക്കായുമെല്ലാം പ്രേമത്തെ കുറിച്ചു ആഞ്ഞടിച്ചു .
എന്നെക്കുറിച്ചോർത് അച്ഛൻ അഭിമാനിക്കുന്നുണ്ടാവും എന്ന് തന്നെ ഞാൻ അടിയുറച്ചു വിശ്വസിച്ചു .

ആ ദിവസം അങ്ങനെ നോർമലായി തന്നെ കടന്നു പോയി , പിറ്റേ ദിവസം എന്റെ രാവിലെ 10 മണിക്ക് എഴുന്നേറ്റു ചെന്നപ്പോൾ 'അമ്മ " അനക്കെന്താടാ ആ തിളക്കം ജ്വലറീലെ ആളെ കുട്ടിം ആയിട്ട് ബന്ധം "  എന്ന് ചോദിച്ചപ്പോഴായിരുന്നു ഞാനും അച്ഛനും  ഇന്നലെ ഘോരഘോരം പുച്ഛിച്ചത് എന്നെ തന്നെ ആയിരുന്നു എന്നെനിക്ക് മനൻസിലായത് .

പിന്തുടർന്ന് പല സംഭവവികാസങ്ങളും ഉണ്ടായെങ്കിലും അന്നെനിക്ക് ബോധ്യമായ ഒരു സംഗതി ആയിരുന്നു . പ്രേമം ഉണക്കമീൻ തിന്നുന്ന പോലെ ആണ് . നമ്മൾ തിന്നുമ്പോ ടേസ്റ്റ് മാത്രേ നോക്കൂ , മറ്റുള്ളവർ തിന്നുമ്പോ ആണ് നമുക്ക് മണം വരുന്നത് .

എന്നാലും കുന്തലതേ.... സ്റ്റിൽ ഐ ലവ് യൂ...


         

No comments:

Post a Comment