Wednesday 30 August 2017

ദുർബലൻ


                 കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ വെറുതെ ഓർക്കാറുണ്ടായിരുന്നു , ഓരോരുത്തർക്കും അവരവരുടെ രൂപം എത്ര മോശമാണെങ്കിലും എന്നെക്കാണാൻ വല്യ കുഴപ്പമില്ല എന്ന ചിന്ത ഇല്ലെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെയും മനുഷ്യരുടെയും അവസ്ഥ . കണ്ണാടികളേ ഇല്ലാത്തൊരു ലോകമാവുമായിരുന്നു നമ്മുടേത് . സെക്കന്റ് സിവിലിലെ ബബിത ഒക്കെ കുളിക്കാതെ മുടി ചീവാതെ പല്ലു തേക്കാതെ ക്ലാസ്സിൽ വരുന്ന കാഴ്ച കാണേണ്ടി വരുമായിരുന്നു . ഓ അത്യന്തം മ്ലേച്ഛകരമായ ലോകം ആവുമായിരുന്നു അത്.  ഇന്നെത്ര കുളിർമ ഉണ്ട് അവൾ  രാവിലെ ഗേറ്റ് കടന്ന് വരുന്നത് കാണാൻ തന്നെ .
സ്വയം അർപ്പിച്ച വിശ്വാസമാണ് മനുഷ്യന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് .

        ഈ വിധം എൻ്റെ സൗന്ദര്യത്തിൽ അതിയായ ആത്മ വിശ്വാസവും എനിക്കുണ്ടായിരുന്നു . രാവിലെ എണീറ്റു പഴങ്കഞ്ഞിയും പുറമെ പ്രാതലും രണ്ടു നേരം ചോറും കറിയും ഉറങ്ങുന്നതിനു മുൻപേ പാലും കുടിച്ചിട്ടും 48 - 50 എന്ന ലെവലിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ബോഡി വെയിറ്റിൽ മാറ്റം വരുത്താൻ എന്നെ കൊണ്ട് പറ്റിയിരുന്നില്ലെങ്കിലും കൊയ്ത്തു കഴിഞ്ഞ പാടത്തു നെല്ലിന്റെ കുറ്റി ഇരിക്കുന്ന പോലെ അങ്ങിങ് മുളച്ചു നിൽക്കുന്ന താടി രോമവും തൊലിയടക്കം വടിച്ചിട്ടും വട്ടം വരാൻ കൂട്ടാക്കാത്ത മീശയും ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ആത്മ വിശ്വാസത്തിൽ കടുകിട ഇളക്കം വന്നിരുന്നില്ല .
പ്രേമാഭ്യർത്ഥനകൾ നിർദാക്ഷിണ്യം റിട്ടേൺ അടിക്കുകയും കഴിവുള്ളവർ കമ്മിറ്റഡ് ആയി നടക്കുന്നത് കാണുകയും ചെയ്യുമ്പോൾ എന്നിലെ സിംഗിൾ ബാച്‌ലർക്ക് ചെറിയ മനോവിഷമം ഉണ്ടാവാറുണ്ടായിരുന്നുവെന്നതൊഴിച്ചാൽ .


      കാഴ്ചയിലേ ദുർബലൻ പോരാത്തതിന് ഗർഭിണൻ എന്ന് പറഞ്ഞ പോലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ പുരുഷകേസരികളുടെ ദൗർലഭ്യം കാരണം കോളേജ് ഫുട്ബോൾ ലീഗിൽ എന്നെ ഗോൾ കീപ്പർ ആക്കി . പന്ത് യഥാർത്ഥത്തിൽ ഉരുണ്ടിട്ടാണോ ചതുരത്തിലാണോ എന്ന് തീർച്ചപ്പെടുത്താൻ അനുഭവങ്ങൾ  അത് വരെ കുറവായിരുന്നു എനിക്ക് .  7 ആം മിനുറ്റിൽ എതിരെ വരുന്ന പന്ത് വലതു വശത്തു കൂടെയാണോ ഇടതു വശത്തു കൂടെയാണോ എന്ന് സ്ഥിരീകരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് മൂക്കിന്റെ മൈത്ര പാലത്തിനൊരു ഇളക്കവും ചെവിയിൽ ഒരു തേനീച്ചയെയും സമ്മാനിച്ച് കൊണ്ട് വന്നു പതിച്ചു . പന്ത് എന്റെ മുഖത്തു തട്ടി പോസ്റ്റിന്റെ പുറത്തേക്കും ഞാൻ പോസ്റ്റിന്റെ അകത്തേക്കും വന്നു വീണു . ഗോൾ തടുത്ത എന്നെ ആരാധകർ അഭിനന്ദിക്കുകയും ശേഷം ഉറങ്ങിക്കോട്ടെ എന്ന് കരുതി എന്നെ ഗ്രൗണ്ടിന്റെ സൈഡിലേക്ക് എടുത്തു കിടത്തി കളി തുടരുകയുമായിരുന്നുവെന്ന് പിന്നീട് ആരോ പറഞ്ഞ്  അറിഞ്ഞു .

ഇങ്ങനെ സംഭവ ബഹുലമായി ജീവിതം കടന്നു പോകുന്ന സമയത്താണ് പ്രേമം രണ്ടാം ഭാഗം സ്റ്റാർട് ചെയ്യുന്നതും ദിവസങ്ങൾ പുഷ്പിതമാവുന്നതും . ആദ്യ ഭാഗം കഴിഞ്ഞ് രണ്ടു വർഷത്തിൽ കൂടുതൽ ആയതിനാൽ പണ്ടത്തെ ഇമ്പ്രെഷൻസ് ആൾറെഡി എക്സ്പയർ  ആയി പോയിരുന്നു .  ഈ തവണത്തേത്‌ ഇത്തിരി തീരുമാനിച്ചുറപ്പിച്ച പോലെ ആയിരുന്നതിനാൽ ഇമ്പ്രെസ്സിങ് അത്യാവശ്യമായിരുന്നു .
പഴയ ഓർമകളുടെ പുറത്തു ഓവർ ഇന്ററാക്ട് ചെയ്യാനോ പുഷ്പ്പിക്കാൻ പോയി  ഒരു ബാഡ് ഇമ്പാക്ട് വരുത്തിയാലോ അതെനിക്ക് തന്നെ ക്ഷീണമാണെന്ന് ഞാൻ ഭയന്നിരുന്നു .
അത് കൊണ്ട് സംഭാഷണങ്ങളിൽ അതി കൊടൂര ഇംഗ്ലീഷ് അതിപ്രസരവും ശുദ്ധമലയാളവും മുഴച്ചു നിൽക്കുകയും ഡ്രസ്സിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു പോന്നിരുന്നു .

എല്ലാ തിങ്കളാഴ്ചയും ഒരാഴ്ചത്തേക്കുള്ള ഡ്രെസ്സും എടുത്ത് കുമാരി കുറ്റിപ്പുറത്തേക്കും ഞാൻ തിരൂരിലേക്കും ബസ് കയറാൻ എത്തുമ്പോൾ അരീക്കോട് ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഞങ്ങൾ മീറ്റ് ചെയ്തിരുന്നത് . ആ ദിവസം ഏറ്റവും പുതിയ ഷർട് ഇടാനും തലേന്ന് ജോഗ്ഗർ വള്ളിക്കെട്ട് ചെരിപ്പ് നല്ല പോലെ ഉരച്ചു കഴുകാനും ഞാൻ ശ്രദ്ധിച്ചിരുന്നു .
ആയിടെ ഒരു തിങ്കളാഴ്ച പച്ചയിൽ കറുപ്പ് കള്ളി ഷർട്ടും കറുപ്പ് സ്കിൻ ഫിറ്റ് പാന്റും ജോഗറിന്റെ ചെരുപ്പും ഇട്ട് കുമാരിയെ ഇമ്പ്രെസ്സ് ചെയ്യാൻ തന്നെ തീരുമാനിച്ചു ഞാൻ നേരത്തെ ബസ് സ്റ്റാൻഡിൽ എത്തി .

 ടൈൽസ് ഒട്ടിച്ച തൂണിൽ ചാരി തല ലേശം ചരിച്ചു തൂണിലേക്ക് ചേർത്ത് വെച്ച് കൈ കെട്ടി പൃഥ്വിരാജ് തന്നെ എന്നോർത്തു ഞാൻ നിന്നു . മേൽ പറഞ്ഞ വിധം അരോഗദൃഢഗാത്രനായ 48 കിലോയും 5.അടി 10 ഇഞ്ച്  നീളവും ഒട്ടിയ കവിളും ഉള്ള ഞാൻ എന്റെ അപ്പോഴത്തെ  നിൽപ് കുമാരിയുടെ ഹൃദയത്തിൽ ചില്ലിട്ടു ചുമരിൽ കേറും എന്ന് തന്നെ വിശ്വസിച്ചു . കുമാരി വന്നപ്പോഴും ശബ്ദം താഴ്ത്തി കേഷ്വൽ ടോക്ക് നടത്തിയപ്പോഴും 10 മിനിറ്റിനു ശേഷം കുമാരി കുറ്റിപ്പുറം ബസ് കയറി പോയപ്പോഴുമെല്ലാം ഞാൻ എൻ്റെ അതെ നിൽപ് തുടർന്നിരുന്നു . തല അല്പം ചെരിച്ചു കൈ കെട്ടി തൂണിൽ ചാരി .

അവൾ പോയി കഴിഞ്ഞപ്പോൾ 70 നു മേൽ പ്രായം വരുന്ന ഒരു മൊല്ലാക്ക എൻ്റെ അടുത്ത് വന്ന് എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു . " മോനെ ഞാൻ കൊറേ നേരം ആയി നോക്ക്ണ്, എന്തേലും വയ്യായി ണ്ടോ ? ,  ചാരി നിക്കണത് കണ്ടട്ട് തല മിന്നൽ ഉള്ള പോലെ തോന്ന്ണ്ട്, ചായ കുടിക്കണോ അനക്ക് ? "

  എൻ്റെ അപ്പിയറൻസ് സങ്കല്പങ്ങൾ മുഴുവൻ തകർത്തു ചന്തിയിൽ  കാന്താരി തേച്ചതിനെക്കാളും നീറ്റൽ തന്ന അഭിപ്രായം പറച്ചിൽ ആയിരുന്നു അത് .   അപ്പൊ ഇത്രയും നേരം എൻ്റെ നിൽപ് കണ്ടിട്ട് എനിക്ക് വയ്യെന്ന് കരുതിയിട്ടാവണം അവൾ എന്നോട് ചായ കുടിച്ചോ എന്ന് ചോദിച്ചത് , , അല്ലാ അതൊരു കേഷ്വൽ ചോദ്യം അല്ലാ .. ഹെൻ്റെ പ്രിത്വിരാജേട്ടാ  .....



1 comment: