Tuesday 29 August 2017

ശൈശവ വിവാഹം

                
              കോളേജിൽ പഠിക്കുന്ന സമയം ആയതു കൊണ്ടും ഹോസ്റ്റൽ ഫീസിന്റെയും വണ്ടിക്കൂലിയുടെയും പുറമെ ഒരു സിഗരറ്റു വാങ്ങാനുള്ള പൈസ പോലും വീട്ടിൽ നിന്ന് വാങ്ങാൻ അറിയാത്ത സത്യസന്ധൻ ആയിരുന്നു ഞാൻ .  ഇട സമയങ്ങളിൽ ജോലിക്ക് പോയി പൈസ സമ്പാദിക്കാൻ വളരെ ചുരുക്കം ജോലികളെ അറിയാമായിരുന്നതിനാൾ  കയ്യിൽ വട്ടച്ചെലവിനുള്ള പൈസ വളരെ കുറവായിരുന്നു .
ആകെ പോയിരുന്ന ജോലി പാപ്പൻ്റെ കൂടെ കല്ല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നതിന് ലൈറ്റ് പിടിക്കാൻ ആയിരുന്നു . ജോലി ഭാരം കുറവായതിനാലും നല്ല ഫുഡ് കിട്ടുമെന്നതിനാലും പിന്നെ ഒരു കൂട്ടം തരുണീമണികളുടെ ഒത്ത നടുക്ക് ഒരു തരുണീമണൻ ആയിട്ട് ഇങ്ങനെ നിൽക്കാമെന്ന കാരണത്താലും സിഗരറ്റു കാശെങ്കിലും ആയല്ലോ എന്ന നിലപാടിൽ ഞാൻ പാപ്പൻ വിളിക്കുമ്പോൾ യാതൊരു ഇഷ്ടക്കേടും ഇല്ലാതെ ശനി ഞായർ ദിവസങ്ങളിൽ കല്യാണ വർക്കിന് പോയിരുന്നു .
പാപ്പന് ഞാൻ ഒരു പണി അറിയാത്ത പണിക്കാരൻ ആയിരുന്നെങ്കിലും പൈസ ഒന്നും കുടുംബത്തിന്റെ പുറത്തേക്ക് പോവണ്ട എന്ന് കരുതിയിട്ടാവണം എന്റെ കാൾ ഷീറ്റ്  കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റു ലൈറ്റ് ബോയ്സിനെ വിളിച്ചിരുന്നുള്ളു .
പോവുന്നിടത്തെല്ലാം അവിടെ ഉള്ള സുന്ദരിമാർക്കെല്ലാം തിരിച്ചു കിട്ടുന്നുണ്ടോ എന്ന് പോലും വേർ  തിരിക്കാതെ  യദേഷ്ടം ലിബറൽ ആയി ഞാൻ കടാക്ഷം കൊടുക്കാറുണ്ടായിരുന്നു . കൂട്ടത്തിൽ ഒരുത്തി പോലും ദയ കാണിക്കാറില്ലായിരുന്നെങ്കിലും ഏതെങ്കിലും ഒരു തരളിത ജനാലക്കപ്പുറമോ കർട്ടന്റെ അപ്പുറമോ നിന്ന് എന്നെ വീക്ഷിക്കുന്നുണ്ടാവും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .


                  ഈ വിധം കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന സമയത്താണ് ആദ്യ ബ്രേക്കപ്പിനും രണ്ടു വർഷത്തെ ഇടവേളക്കും ശേഷം വീണ്ടും കണ്ടിന്യൂ ചെയ്യാൻ തീരുമാനിച്ചു വീണ്ടും പ്രണയ മധുരം നുകരാൻ മിസ് തോട്ടിൻറ്റക്കരെയും  മിസ്റ്റർ തച്ചാംപറമ്പും തുടങ്ങിയത്.
കൗമാരം മാറി യുവത്വം ജമ്പ് സ്റ്റാർട്ട് ചെയ്ത പോലെ . മീശയും താടിയും ഇല്ലത്തൂന്ന് ഇറങ്ങും ചെയ്തു അമ്മാത്തേക്ക് എത്തിയതുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന കാലം . 6 അടിക്ക് ഒന്നര ഇഞ്ച് കുറവ് നീളവും   48 കിലോ തൂക്കവും ഉള്ള നായകനും 20 വയസിൽ പുര നിറഞ്ഞു നിൽക്കുന്ന നായികയും പ്രേമിച്ചു തകർക്കുന്ന സമയത്താണ് ഇടിവെട്ട് പോലെ ബ്രോക്കർ കുഞ്ഞാണി മുന്നകുമാരിക്ക് ഒരു ആലോചനയുമായി വന്നത് . 

    പുത്തൻവീട്ടിൽ ഗോവിന്ദേട്ടന് കെട്ടിക്കാനായൊരു മോളുണ്ട് കുറ്റിപ്പുറത്തു നിന്ന് പടിക്കാണ് എന്നൊക്കെ കേട്ട മൂപ്പിലാൻ കുടിച്ചോണ്ടിരുന്ന ചായ ഇറയത്തേക്ക് നീട്ടി ചിന്തി അയേൽ കിടന്ന ഷർട്ടെടുത്തിട്ട് മൂന്ന് കുടുക്ക് ഇട്ടും മൂന്ന് കുടുക്ക് ഇടാതെയും ഗോവിന്ദേട്ടൻ്റെ വീട്ടിലേക്ക് വെച്ച് പിടിച്ച നേരത്താണ്   ഗോവിന്ദേട്ടൻ്റെ ശ്രീമതി ഗീതേച്ചിയെ കണ്ടതും കാര്യം പറഞ്ഞതും . കുട്ട്യാളെ അച്ഛൻ അവിടെ ഇല്ല . ഉള്ള സമയം നോക്കി വന്ന് നേരിട്ട് പറഞ്ഞോളി എന്ന് കേട്ട കുഞ്ഞാണി നഷ്ടം വന്ന ചായ നാളെ മൊതലാക്കാ എന്ന് സമാധാനിച് തിരിച്ചു നടന്നു .
വീട്ടിലെത്തിയ ഉടനെ ബ്രോക്കറെ വഴിയിൽ കണ്ട കാര്യം മോളെ കെട്ടിക്കാനായല്ലോ ആൾക്കാർ ചോദിച്ചു തുടങ്ങി എന്ന ആധിയോടെ ഗീതേച്ചി  അവതരിപ്പിച്ചു . കാര്യം കേട്ട ഉടനെ കാമുകൻ്റെ ഇപ്പോഴത്തെ രൂപവും അവസ്ഥയും പഴയ ഒരു ശോകഗാനത്തിന്റെ അകമ്പടിയിൽ മുന്നകുമാരിയുടെ മനസിലൂടെ മിന്നി .

         കാര്യം കേട്ട് തന്നാലാവുന്നതിൻ്റെ മാക്സിമം ലെവലിൽ ഒരു നെടുവീർപ്പ് ഞാൻ പുറത്തു വിട്ടു .  ഇനിയെന്ത് ചെയ്യും എന്ന് ഇരുന്നാലോചിച്ചിട്ടും നിന്നാലോചിച്ചിട്ടും കുട്ടിമാക്കാൻ്റെ  കുളത്തിൽ മുങ്ങി കിടന്നാലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല . 21 തികയാത്ത ചെറുക്കൻ വീട്ടിൽ പ്രേമം അവതരിപ്പിച്ചാൽ വെള്ളത്തിൽ കീഴ് ശ്വാസം വിട്ട പോലെ ഒരു എഫക്റ്റും ഇല്ലാതെ രണ്ടു കുമിള പൊട്ടുന്ന പോലെ പൊട്ടി പോവുകയേ ഉള്ളു . ഒരു കാര്യോം ഉണ്ടാവില്ല . ഉള്ള മാനം പൊയ്പോകും എന്നല്ലാതെ .
അത്താഴം മുടക്കാൻ കുഞ്ഞാണി വിചാരിച്ചാലും പറ്റുന്നത് കൊണ്ട് രണ്ട് ദിവസം വിശപ്പും ദാഹവും ഒക്കെ വീക്കെൻഡ് ആഘോഷിക്കാൻ ലീവെടുത്തു .എന്റെ മാറ്റം വീട്ടുകാർക്കും പിടുത്തം കിട്ടിയെന്നു ഞാൻ മനസിലാക്കിയത് നാലാം  ദിവസം അമ്മ ച്യവനപ്രാശം കൊണ്ട് തന്നപ്പോഴായിരുന്നു . മര്യാദക്ക് ചോറ് പോലും തിന്നാൻ വയ്യാത്ത ഞാൻ ആണ് ഈ കറുകറുത്ത അണ്ണാക്കിൽ ഒട്ടുന്ന ലേഹ്യം തിന്ന് ആരോഗ്യം നോക്കുന്നത് . 
ഇതൊന്നും വേണ്ടമ്മേ  ഞാൻ അമ്മക്കൊരു മരുമോളെ കൊണ്ട് വന്നാലോ, അമ്മക്കും ഒരു കൂട്ടാവും എനിക്ക് നല്ലോണം ഭക്ഷണം കഴിക്കാനും തോന്നും എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ച്യവണം പോയിട്ട് പച്ചവെള്ളം കിട്ടാതെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന സത്യം ഓർമിച്ചു ഞാൻ മിണ്ടാതിരുന്നു .

ഇരുത്തി വലിച്ച നാല് സിഗരറ്റിന്റെ സപ്പോർട്ടിലും ആത്മമിത്രം മാനുവിന്റെ ഒടുക്കത്തെ സപ്പോർട്ടിലും വരുന്നിടത്തു വെച്ച കാണാം , പെണ്ണ് കാണാൻ വരുന്ന ചെറുക്കനോട് കാര്യം പറയാം എന്ന നിലപാടിൽ ഞാൻ എത്തി, കുറച്ചു പേടിച്ചാണെങ്കിലും കുമാരിയും എത്തി . 
നാല് ദിവസം കഴിഞ്ഞും കുഞ്ഞാണിയെ കാണാതായപ്പോൾ തെല്ലൊരാശ്വാസത്തിന്റെ പാതയിലൂടെ ആയിരുന്നു ഞങ്ങളുടെ പോക്ക് .

അഞ്ചാം ദിവസം ഗോവിന്ദേട്ടൻ വീട്ടിലുള്ള ദിവസം നോക്കി വൈകുന്നേരം ഏകദേശം 3. 30 ആയപ്പോൾ കുഞ്ഞാണി ഗേറ്റ് കടന്ന് വന്നു . ഞായറാഴ്ച ആയതിനാൽ കുമാരി കൂട്ടുകാരികളുടെ വീട്ടിൽ സന്ദർശനത്തിന് പോയതിനാൽ, കാര്യം അവതരിപ്പിച്ച ശേഷവും ഡിമാൻഡുകൾ അറിഞ്ഞ ശേഷവും കുട്ടിയെ കൂടി കണ്ടിട്ടു പോവാം എന്ന നിലപാടിൽ കുഞ്ഞാണി കുട്ടിയെ വെയ്റ്റ് ചെയ്തു കോൺവെർസേഷൻ രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ഉഗാണ്ട വഴി ഉഗ്രപുരത്തേക്കും ഒക്കെ നീട്ടി കൊണ്ട് പോയി . 
ചോറും തിന്ന് ചെറുത് രണ്ടെണ്ണം വിട്ട് ഒന്ന് മയങ്ങാമെന്നു കരുതി ഇരുന്ന ഗോവിന്ദേട്ടൻ കുഞ്ഞാണിയുടെ തീരുമാനത്തിൽ തെല്ലൊരു ഫ്രസ്‌ട്രേഷൻ കാണിക്കാൻ ഇടക്കിടക്ക് കോട്ടുവാ ഇട്ടു . 

    പാത്രത്തിലെ മിച്ചറിൽ കറിവേപ്പിലയും  ചായ ഗ്ലാസിൽ പൊടി മാത്രവും ആയപ്പോൾ പെൺ വീട്ടുകാരുടെ സ്വത്തു വകകളിൽ ഒരു നോട്ടമാവാം എന്ന നിലക്ക് ഇതിപ്പോ വീടടക്കം എത്ര സെന്റാ എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞാണി മുറ്റത്തേക്കിറങ്ങി , പിന്നാലെ ഗോവിന്ദേട്ടനും . 
സർവ്വേ തുടർന്ന് കൊണ്ട് കുഞ്ഞാണി വീടിന്റെ വലതു ഭാഗത്തേക്ക് എത്തിയപ്പോഴാണ്  ആ ഭാഗത്തെ അര  മതിലിന്റെ മേലേക്കൂടെ ഒരു ജോഡി ചെരുപ്പ് വന്നു വീണത് . ഇതെന്തെടാ എന്നാലോചിക്കുമ്പോഴാണ്  പിന്നാലെ ഒരു കുടയും അങ്ങോട്ടിട്ട് കൊണ്ട് മുന്നകുമാരി മതിൽ ചാടി കടന്ന് വന്നത് . വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോട്ടം ക്രോസ്സ്  ചെയ്താൽ റോട്ടിലൂടെ വരുന്ന സമയത്തിന്റെ നാലിൽ ഒരു സമയം കൊണ്ട് വീട്ടിലെത്താമെന്നത് കൊണ്ട് ഒരു മതിൽ ചാടി കടക്കേണ്ട പ്രോബ്ലെമേ ഉള്ളു എന്ന  നിഷ്ക്കളങ്കമായ ചിന്തയുമായി ചാടിയ കുമാരിയെ കാണിച്ചു ഗോവിന്ദേട്ടൻ പറഞ്ഞു . ഇതാ മോൾ .

     വാഴത്തോട്ടത്തിൽ അത്യാവശ്യം ചെളി നിറഞ്ഞതിനാൽ കാലിൽ പറ്റേണ്ട എന്ന് കരുതി മുട്ട് വരെ തെറുത്തു കയറ്റി വെച്ച പാന്റ്റും ഏതോ വാഴയുടെ തൂങ്ങി കിടന്ന ഇലയിൽ നിന്ന് തലയിൽ പറ്റിയ മാറാലയും ആയി വഴീൽന്നു പെറുക്കിയ പഞ്ചാരമാങ്ങ പൊതിഞ്ഞു ഷാളിൽ കെട്ടി ഒരു കിഴിയും ആയി വന്ന കുമാരിയെ നോക്കി  മുഖത്തൊരു ചിരി വരുത്തിക്കൊണ്ട്  " എന്നാ പിന്നെ ഞാൻ കുട്ടി വലുതായിട്ട് വരാം  " എന്ന് പറഞ്ഞ് സിറ്റ് ഔട്ടിൽ വെച്ച ഡയറി കക്ഷത്തു വെച്ചു കുഞ്ഞാണി റോട്ടിലേക്കിറങ്ങി .

      വല്യ എന്തോ ഒഴിഞ്ഞു പോയ നിർവൃതിയിൽ ഞങ്ങളും ശൈശവ വിവാഹത്തിന്റെ കേസ് ഒഴിഞ്ഞു പോയ സന്തോഷത്തിലോ നഷ്ടപ്പെട്ട ഒരു ദിവസത്തിന്റെ സങ്കടത്തിലോ  കുഞ്ഞാണിയും കണ്ണ് നിറച്ചു .


No comments:

Post a Comment