Tuesday 3 October 2017

കാറ്ററിംഗ്

             മുന്നകുമാരിയെ കിട്ടണമെങ്കിൽ ജോലി വേണം , പൈസ വേണം . അതിന് ബാഗും തൂക്കി കോളേജിലേക്ക് തന്നെ പോയിട്ട് കാര്യമില്ല എന്നോർത്താണ് പോളി പഠിത്തം കഴിഞ്ഞപ്പോൾ നെറ്റ് വർക്കിങ് പഠിച്ചാൽ ജോലി എളുപ്പം കിട്ടും എന്ന് കരുതി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത് .
            അങ്ങനെ അമ്മ ഉണ്ടാക്കുന്ന ഓട്ടടയും ചെറുപയറും ,എബിസി ഫാബ്രിക്കേഷന്റെ കോണിപ്പടിയിലെ കൂട്ടം കൂടിയിരുന്നുള്ള സിഗരറ്റു വലിയും മനസില്ലാ മനസോടെ ത്യജിച്ചു ഞാൻ ബാംഗ്ലൂരിലേക്ക് വെച്ച് പിടിച്ചു.

ആദ്യം ചെന്ന ഒരു ഓളത്തിന് കയ്യിൽ ക്യാഷ് ഉണ്ടായിരുന്നത് കൊണ്ട് നല്ല മലയാളി ഫുഡ് കിട്ടുന്ന ഇത്തിരി സൗകര്യം കൂടിയ പിജി യിൽ തന്നെ റൂമെടുത്തെങ്കിലും രണ്ടു മാസത്തിനു ശേഷം , നാട്ടിൽ നിന്ന് പണിയും തെണ്ടി വന്നിട്ട് ജാഡ കാണിച്ചോണ്ടിരുന്നിട്ട് കാര്യമില്ല പോക്കറ്റ് കാളിയാകുകയേ ഉള്ളു എന്ന് മനസിലാക്കിയ ഞങ്ങൾ സൗകര്യം ഇത്തിരി കുറഞ്ഞാലും തെലുങ്കന്മാരുടെ പതങ്കിയും ചപ്പാത്തിയും മൂന്നു നേരം കിട്ടുന്ന പിജി യിലേക്ക് മാറി .

കാസർഗോടൻമാരായ നാല് അടകോടൻമാരായിരുന്നു അവിടെ സഹമുറിയന്മാർ . പട്ടിണി കിടന്നു പൈസ സേവ് ചെയ്യുകയും , ആ പൈസക്ക് വീക്കിലി കള്ളു കുടിക്കുകയും ചെയ്യുന്ന എക്കണോമിസ്റ്റുകൾ . ജോലി തെണ്ടി വന്നവരാണെങ്കിലും യാതൊരു ടെൻഷനും ഇല്ലാതെ , ജീവിതം ജിംഗലാല ആയി നടക്കുന്ന ഗഡീസ് . നോർത്ത് ഇൻഡ്യന്മാർ പറയും " ബിന്ദാസ് ".

ജീവിതത്തെക്കുറിച് എത്ര ഉയർന്ന ചിന്താഗതി ഉണ്ടെങ്കിലും ഭാവിയെക്കുറിച് വ്യാകുലത ഉണ്ടെങ്കിലും മുന്നിലിരുന്നു മടമടാ കള്ളു കുടിക്കുന്നത് കാണുമ്പോഴും  മിച്ചർ വാരി അണ്ണാക്കിൽ പൊത്തുന്നത് കാണുമ്പോഴും  ആരാണ് ഒന്ന് പതറി പോവാതിരിക്കുക . ജോലി കിട്ടിയിട്ടേ മറ്റു ചിന്തകളിലേക്ക് ശ്രദ്ധ മാറൂ എന്ന് ഉറപ്പിച്ചിരുന്ന ഞാൻ ഒരു ദുർബല നിമിഷത്തിൽ ഞാനും ഉണ്ട് എന്ന് പറഞ്ഞ് 100 രൂപ കട്ട ഇടുകയും , രാജേശ്വരി ഔട്‍ലെറ്റിൽ നിന്ന് എത്തിച്ച  എംസി യും അച്ചാറും നിരത്തി പിജിയുടെ ടെറസ്സിൽ വട്ടത്തിരുന്നപ്പോൾ കൂടെ ഇരിക്കുകയും ചെയ്തു .

കൂട്ടത്തിൽ ശുദ്ധനും താരതമ്മ്യേന കള്ളു കുടിയിൽ കഴിവ് കെട്ടവനും ആയ ഞാൻ ഒരു പെഗ് തീർക്കുമ്പോൾ ബാക്കി ഉള്ളവർ രണ്ടും രണ്ടരയും പെഗ്ഗുകൾ അടിച്ചു കഴിവ് തെളിയിക്കുന്നുണ്ടായിരുന്നു . മൂക്ക് പൊത്തിയും വന്ന ഛർദിൽ വാ പൊത്തി അകത്തേക്ക് തന്നെ വിട്ടും മൂന്നു പെഗ്ഗ് അടിച്ചു തീർത്തപ്പോഴേക്കും എൻ്റെ കിളി പോവാൻ തുടങ്ങിയിരുന്നു . അപ്പോഴേക്കും കൂടെയുള്ള മഹാരഥന്മാർ അടിച്ചു തീർത്തത്തിന്റെ കണക്കുകൾ ഇന്നും വ്യക്തമല്ല .
നേരിയ ഓർമയിൽ ചുറ്റുമുള്ള ലോകത്തെ കണ്ടറിഞ്ഞു കൊണ്ടിരുന്ന സമയത്തു , അടകോടന്മാരിൽ  മുഖ്യൻ ധനേഷ് , കഴിഞ്ഞ ദിവസം ഫാൻ ഓഫ് ചെയ്യാതെ പോയതിന് പിജി സെക്യൂരിറ്റി ചീത്ത പറഞ്ഞതിൽ പ്രതിഷേധിച്ചു ഉറക്കെ അയാളെ തെറി പറയുകയും കയ്യിലിരുന്ന കുപ്പി അടുത്തുള്ള മതിലിൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു .
 തല പെരുത്ത് ടെറസ്സിൽ മലർന്നു കിടന്ന ഞാൻ വെള്ളത്തിലൂടെ ഒഴുകുന്ന പോലെ ഒരു ഫീല് വന്നത് എന്താണെന്നു തല പൊക്കി നോക്കിയപ്പോഴാണ് അടിച്ച കള്ളിന്റെ പെരുപ്പ് മൊത്തം വലിഞ്ഞു പോയ ആ സത്യം മനസിലാക്കിയത് .
പള്ളൻ ധനേഷ് തലക്ക് കയ്യും കൊടുത്തു നിൽക്കുന്നു , ബാക്കി ഉള്ള 3 കാസര്കോടന്മാർ എവിടെയൊക്കെയോ കയ്യും കൊടുത്തു നില്കുന്നു . ടെറസ്സ് മൊത്തം വെള്ളം ഒഴുകുന്നു .  സെക്യൂരിറ്റിയോട് പ്രതിഷേധിച്ചു പള്ളൻ കുപ്പി അടിച്ചു പൊട്ടിച്ചത് 200 പേർ താമസിക്കുന്ന പിജി യിൽ വെള്ളം ചൂടാക്കുന്ന സോളാർ ഹീറ്റർ ആയിരുന്നു . പാനൽ പൊട്ടി വെള്ളം മുഴുവൻ താഴേക്ക് ഒലിച്ചു പോവുകയാണ് .

എത്ര ഉഴുന്നാട്ടിയാലും ഉള്ളിച്ചാക്ക് ചുമന്നാലും ഇതിന് കോമ്പൻസേഷൻ കൊടുക്കാൻ കൂട്ടിയാൽ കൂടില്ല എന്ന് അറിയാവുന്ന ഞങ്ങൾ രാത്രിക്ക് രാത്രി അവിടെ നിന്ന് ബാഗും പെട്ടീം എടുത്ത് സെക്യൂരിറ്റി കാണാതെ സ്കൂട് ആവുകയായിരുന്നു .

അങ്ങനെ ശിവാജി നഗറിൽ മുങ്ങിയ ഞങ്ങൾ പൊങ്ങിയത് മടിവാളയിൽ ആയിരുന്നു . വല്ലവന്റെയും ഔദാര്യത്തിൽ നിക്കണ്ട എന്ന് പറഞ്ഞ് സ്വന്തമായി വാടകക്ക് വീടെടുക്കാൻ തീരുമാനിച്ചത് അഭിമാനപ്രശ്‍നം അല്ലെന്നും തിന്നില്ലെങ്കിലും ആരെയും പേടിക്കാതെ കള്ളു കുടിക്കാമല്ലോ എന്ന കാസര്കോടന്മാരുടെ കൂട്ടായ തീരുമാനമാണെന്നും ഞാൻ പിന്നെയാണ് മനസിലാക്കിയത് .

അങ്ങനെ നെറ്റ് വർക്കിംഗ് പഠിത്തവും റൂം വാടകയും വണ്ടിക്കൂലിയും എല്ലാം കൂടെ ആയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആരംഭിച്ചപ്പോൾ വല്ലപ്പോഴും ഒരു വരുമാനം എന്ന നിലക്ക് കാറ്ററിംഗ് വർക്കുകൾക്ക് പോവാൻ തുടങ്ങുകയായിരുന്നു .
നല്ല ഫുഡും മാക്സിമം പോയാൽ 5  മണിക്കൂർ ജോലിയും. നല്ലൊരു ഓപ്ഷൻ ആയിരുന്നു ആ സമയത് കിട്ടുന്ന കാറ്ററിംഗ് വർക്കുകൾ . ചില സ്ഥലങ്ങളിൽ പ്രായത്തിനു മൂത്ത ചിലരുടെയും തലക്കനം മൂത്ത ചിലവരുടെയും ആറ്റിട്യൂട് പ്രോബ്ലം നമ്മുടെ അഭിമാനത്തിന് കോട്ടം വരുത്താറുണ്ടെങ്കിലും അതൊക്കെ റിക്കവർ ചെയ്ത് ഞങ്ങൾ കാറ്ററിംഗ് ജോലിക്ക് പോയിക്കൊണ്ടിരുന്നു .

ആയിടക്കാലത്തു കിട്ടിയ ഒരു സിന്ധിക്കല്യാണത്തിന് ഹാളിൽ എത്തുന്ന വരെ നല്ല പ്രതീക്ഷ ആയിരുന്നു . മൂന്നോ നാലോ മണിക്കൂർ വിളമ്പു പണി അത് കഴിഞ്ഞാൽ നല്ല ചിക്കനും മട്ടനും അടിച്ചു പൈസയും വാങ്ങി റൂമിൽ പോയി സുഖ ഉറക്കം . ഇതായിരുന്നു മനസ്സിൽ . എന്നാൽ ചെന്നപ്പോ തന്നെ സംഗതി വെജിറ്റേറിയൻ ആണെന്ന് കേട്ടപ്പോൾ തന്നെ ഉള്ള എനർജി പോയെങ്കിലും പണി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ .

ടീം ലീഡര് തന്ന വെള്ളക്കുപ്പായത്തിൽ എന്നെപ്പോലത്തെ നാല് പേർക്ക് കൂടി കയറി നിൽക്കാനുള്ള സ്ഥലമുണ്ടായിരുന്നു , വെള്ള തൊപ്പിയും കൂടി ഇട്ടപ്പോൾ വൈറ്റ്നർ കൊണ്ട് ഒരു വര വരച്ച പോലെ ആയിരുന്നു എന്റെ കോലം .
എന്തൊക്കെയോ പച്ചക്കറിയും അരിഞ്ഞ്  വെളിച്ചെണ്ണയിൽ മുക്കി പല കളറിൽ ആക്കി ഓരോ വട്ടി യിൽ നിറച്ചു വെച് അതിന്റെ കാവലിന് ഞങ്ങളെയും നിർത്തി റിസപ്ഷൻ ആരംഭിച്ചു . വീട്ടിൽ വെള്ളം നിറച്ചു വെക്കുന്ന ബിദാവിന് കുപ്പായം ഇട്ട കണക്ക് ശരീരമുള്ള ആൾക്കാരൊക്കെ ഓരോ സ്പൂൺ ഉപ്പേരിയും അച്ചാറും ഒക്കെ പ്ളേറ്റില് എടുത്ത് കൊണ്ട് പോയി ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോൾ , കല്ല് ചെത്താൻ പോണ ചേക്കുണ്ണിയേട്ടന്റെ മോളെ കല്യാണത്തിന് മൂന്ന് വട്ടം ബിരിയാണി തിന്നതൊക്കെ ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .

 മൂന്നു മൂന്നര മണിക്കൂർ നിന്ന നില്പിൽ വിളമ്പി കൊടുത്തിട്ടും തടിയന്മാർ വരവും തീറ്റിയും നിർത്തുന്നില്ല . ശരീരത്തിന്റെ ഉസ്‌ബസ്‌കിസ്താന്റെ സ്‌ഥാനത്തു ഒരു വേദനയും അതിർത്തികളിൽ കഴപ്പും തുടങ്ങിയപ്പോൾ ഇനി എവിടെയെങ്കിലും ഇരിക്കാതെ ശെരിയാവില്ല , ഇരിക്കാണെങ്കി കഴിക്കുകയും ചെയ്യാം എന്ന് കരുതി കോട്ടേം വെട്ടീം കൂടെ ഉള്ള ഒരുത്തനെ ഏൽപ്പിച്ചു  ളോഹയും കയ്യുറയും ഊരി വെച്ചു ബാക്ക് സൈഡിലൂടെ ഷർട്ടും ഇന്സേര്ട് ചെയ്ത് കല്യാണത്തിന് വന്ന ഗസ്റ്റിനെ പോലെ ഞാൻ കഴിക്കുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ ബാക്കിൽ നിന്ന് ഒരു തോണ്ടൽ , അവിടത്തെ ടീം ലീഡർ ആണ് .  "" എന്താ ഇവിടെ ? അങ്ങോട്ട് ചെല്ല് . വേഗം തീർത്താൽ വേഗം പോവാ  "" .

   അയാളുടെ കണ്ണിൽപ്പെട്ടത് കഷ്ടമായെന്നോർത് ഞാൻ പിന്നിലേക്ക് തിരിച്ചു നടക്കുന്നത് പോലെ ഭാവിച്ചെങ്കിലും പുള്ളി പോയെന്ന് മനസിലാക്കി വീണ്ടും കഴിക്കാൻ ഉള്ള ഭാഗത്തേക്ക് നടന്നു . ഒരു പ്ളേറ്റും എടുത്ത് ആൾക്കാർ കഴിക്കാൻ വരി നിൽക്കുന്നിടത്തേക്ക് അവരിൽ ഒരാളായി ഞാൻ ചെന്ന് നിന്നു . ഞാൻ അങ്ങോട്ട് ചെന്നതും മുന്നിൽ നിന്ന ഒരു പരിഷ്കാരി അമ്മച്ചി എന്നോട് കലപില എന്തൊക്കെയോ പറഞ്ഞു , ഞാൻ ഒന്നും മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ കൂടെ നിന്ന മീശയില്ലാത്ത ഒരുത്തൻ എന്നോട് , " പ്ളീസ് സെർവ് ദിസ് " എന്ന് പറഞ്ഞു , ഏതോ ഒരുത്തൻ ഉസ്‌ബസ്‌കിസ്താൻ വേദന വന്നപ്പോൾ ഇട്ടേച്ചു പോയ ഉപ്പേരിയുടെ ഒരു വട്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു . അതിലേക്ക് ചൂണ്ടി ആണ് അയാൾ പറഞ്ഞത് , ശെടാ. യൂണിഫോം ഒക്കെ ഊരിയിട്ടിട്ടും ഇവന്മാർ കണ്ടു പിടിച്ചോ .
ഞാൻ പിറുപിറുത്തു കൊണ്ട് കൂടി നിന്നവർക്കെല്ലാം ഉപ്പേരി വിളമ്പി കൊടുത്തു കിട്ടിയ ചാൻസിന് ആള് കുറഞ്ഞപ്പോൾ പുറത്തിറങ്ങി പിന്നെയും വേറൊരു കൗണ്ടറിൽ കഴിക്കാൻ ചെന്നു . അവിടെ ചെന്നപ്പോഴും വേറൊരു അമ്മച്ചി എന്നോട് കൗണ്ടറിൽ നിന്ന് പെപ്സി എടുത്ത് കൊടുക്കാൻ പറഞ്ഞു .
മൂന്നു നാല് വട്ടം ഇത് തന്നെ ആവർത്തിച്ചപ്പോഴും ഇത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായില്ല .

 അവസാനം കഴിക്കൽ ശ്രമം മുഴുവൻ പരാജയപ്പെട്ട് വിളമ്പൽ മൊത്തം കഴിഞ്ഞ് പ്രാന്ത് പിടിച്ചു കഴിക്കാൻ വേണ്ടി കൈ കഴുകാൻ ചെന്ന് കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു  രഹസ്യം പിടി കിട്ടിയത് .

വെള്ള കോട്ടും കയ്യുറയും ഊരിയിട്ട് ഗസ്റ്റിനെപ്പോലെ കഴിക്കാൻ  പോകുമ്പോൾ തലയിലെ ബക്കറ്റു പോലുള്ള കടലാസ്സ് തൊപ്പി ഊരിയിടാൻ മാത്രം ഞാൻ മറന്നിരുന്നു .

Sunday 1 October 2017

സാതി

           സാതി, അതായത് സ്വാതി . മൂത്ത അമ്മായീന്റെ മൂന്നു സൽപുത്രികളിൽ  രണ്ടാമത്തെ മകൾ . സമപ്രായക്കാർ  .
ചെറുപ്പം മുതലേ നല്ല ഒരുമ ആയിരുന്നു ഞങ്ങൾ തമ്മിൽ . സ്കൂൾ അവധിക്ക് വീട്ടിൽ നിക്കാൻ മൂന്നെണ്ണത്തിനെയും കൊണ്ട് അമ്മായി വരുന്ന ദിവസം തൊട്ട്  "" അപ്പൂസ് കപ്പൂസ് ഉള്ള വീട്ടിലേക്ക് ഞാൻ ഇനി മേലാൽ വരൂല  "" എന്നുറക്കെ കാറിക്കൊണ്ട് സാതി തിരിച്ചു വീട്ടിലേക്കു പോവുന്ന ദിവസം വരെ ഞങ്ങൾ അമ്മാതിരി അടിയായിരുന്നു .
പുളിയച്ചാർ വാങ്ങി അവൾക്ക് കൊടുക്കാതെ  തിന്ന ഇഷ്യൂവിന്റെ പേരിൽ ഞങ്ങൾ ഉണ്ടാക്കിയ തല്ല് അവസാനം നാത്തൂന്മാർ തമ്മിൽ  വാക്കേറ്റം ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട് .
ഇത്തരത്തിൽ ഞങ്ങൾ ബദ്ധ ശത്രുക്കൾ ആണെങ്കിലും അങ്ങേയറ്റത്തെ ഒരുമ കാണിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .
ഒരിക്കൽ സാതിയുടെ അനിയത്തികൊച്ചിന് കഴിക്കാൻ പഴം വാങ്ങാൻ മയമാക്കന്റെ കടയിലേക്ക് ഞങ്ങളെ രണ്ടു പേരെയും വിട്ടു . ബാക്കി പൈസ ഉണ്ടെങ്കിൽ മുട്ടായി അനക്ക് തരൂല എന്ന ഭീഷണി എല്ലാം ഞാൻ മുഴക്കി എങ്കിലും ഒറ്റ പൈസ ബാക്കി വരാതിരുന്നത് ഞങ്ങളെ രണ്ടു പേരെയും നിരാശരാക്കി . അങ്ങനെ 4  നേന്ത്രപ്പഴം കവറിൽ ആക്കി കയ്യിൽ തൂക്കി പിടിച്ചു ഞാൻ മുന്നിലും സാതി പിന്നിലുമായി വീട്ടിലേക്ക് നടന്നു.
"" ഇത് എന്റെ വീട്ടിലേക്ക് ഉള്ള സാധനമല്ലേ , എന്റെ അമ്മ അല്ലെ പൈസ തന്നത് , പിന്നെ ഇത് എന്റെ വീടല്ലേ , ഇവൾ ഇങ്ങോട്ട് വിരുന്നു വന്നതല്ലേ , ഒന്നും പോരാത്തതിന് ഞാനൊരു ആണല്ലേ . "" അപ്പൊ ഈ പഴത്തിൽ എനിക്ക് തന്നെ അവകാശം എന്നുറപ്പിച്ചു ഒരു പഴം എടുത്ത് ഞാൻ തൊലി പൊളിച്ചു കടിച്ചു .
തൽക്ഷണം എനിക്ക് തടുക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നതിനു മുൻപ് സാതിയും കവറിൽ കയ്യിട്ട് ഒന്ന് എടുത്തു തിന്നാൻ തുടങ്ങി .  അനുവാദം ചോദിക്കാതെ എടുത്ത പഴം എന്റെ മുഖത്തേക്ക് പോലും നോക്കാതെ തിന്നുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി .
അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ പിന്നെ കച്ചറക്ക് സ്കോപ്പില്ലാത്തതു കൊണ്ട് തോൽവി സമ്മതിക്കാതെ ഞാൻ അടുത്ത പഴവും ഞാൻ സ്റ്റാർട്ട് ചെയ്തു . ആദ്യത്തെ പോലെ തന്നെ അവൾ വീണ്ടും കവറിലേക്ക് കയ്യിട്ടപ്പോൾ ഞാൻ തടുത്തു . " ഇനി എടുക്കണ്ട " എന്നാൽ  എന്റെ എതിർപ്പിനെ പുല്ലു വില കൽപ്പിച്ചു കൊണ്ട് അവൾ കവർ വലിച്ചു കീറി അവസാനത്തെ പഴവും തൊലിച്ചു തിന്നു .
ഞാൻ നിസ്സഹായനായി അവളെ നോക്കി . വീട്ടിലെന്ത് പറയും . അവൾക്ക് യാതൊരു കൂസലുമില്ല , എന്തൊരു ധൈര്യമാണ് അവൾക്ക് . ഇങ്ങനെയുണ്ടോ പെൺകുട്ടികൾ .
ഒഴിഞ്ഞ കയ്യുമായി വീട്ടിലേക്ക് കേറി ചെന്ന ഞങ്ങളെ ആരതിയുഴിഞ്ഞ് സ്വീകരിച്ചതിനു പുറമെ , പുഷ്പാർച്ചന , തേങ്ങയുടക്കൽ , ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങൾക്ക് വീട്ടിലെ മുതിർന്നവർ ഓരോരുത്തരായി വിധേയരാക്കി .

അച്ഛൻ സൗദിയിൽ നിന്നും ലീവിന് വന്ന സമയത്ത് ഒരു ബൈക്ക് വാങ്ങിയിരുന്നു . ഞങ്ങളുടെ കുടുംബത്തിലെയും ആ നാട്ടിലെയും ആദ്യത്തെ ബൈക്ക് . ഒരു സെക്കൻഡ്ഹാൻഡ് സിഡി നൂറ് . ആറ്റു നോറ്റു വാങ്ങിയ ബൈക്ക് ആയതിനാൽ അതിൽ പല മിനുക്കു പണികളും അച്ഛൻ ചെയ്തു കൊണ്ടിരുന്നു .
വല്യ മാമന്റെ വരവ് പ്രമാണിച്ചു അമ്മായിയും സാതിയും ഒക്കെ വീട്ടിലുള്ള സമയത്താണ് അച്ഛൻ ഒരു പാട്ട പെയിന്റ് വാങ്ങി കൊണ്ട് വന്ന് ബൈക്കിനെ ഒന്ന് പെയിന്റ് അടിക്കാൻ തീരുമാനിച്ചത് . എന്റെ അച്ഛന് ബൈക്ക് ഉള്ളതും അവളുടെ അച്ചന് ബൈക്ക് ഇല്ലാത്തതും കാരണം ഞാൻ സാമാന്യരീതിയിൽ ജയിച്ചു നിൽക്കുന്ന സമയത്താണ് ഈ സംഭവം . അവളുടെ മുന്നിൽ വെച്ച് വണ്ടിയിൽ കയറുക ഹോൺ അടിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നത് കാണുമ്പൊൾ ദേഷ്യം കാണിക്കാൻ അവൾ മൂക്ക് വീർപ്പിച്ചിരുന്നു .

അങ്ങനെ അന്ന് വണ്ടിയുടെ പെയിന്റടി കഴിഞ്ഞ് വണ്ടി മെല്ലെ വിറകു പുരയുടെ തൂണിൽ ചാരി ഉണങ്ങാൻ വെച്ച് അച്ഛൻ എങ്ങോട്ടോ പോയി . പതിവ് പോലെ വണ്ടി നിർത്തിയിട്ടത് കണ്ട ഞാൻ വലിഞ്ഞു കയറി ഹാൻഡിൽ പിടിച്ചു തിരിച്ചു കളിക്കാൻ തുടങ്ങിയപ്പോൾ പതിവിനു വിപരീതമായി സാതിയും ഓടി വന്നു ബൈക്കിൽ കയറി . സ്റ്റാൻഡിൽ അല്ലാതിരുന്ന വണ്ടി തൂണിൽ ചാരി താഴെ വീണു . പിടഞ്ഞെഴുന്നേറ്റ ഞങ്ങളെ കണ്ട് അമ്മ ഓടി വന്നു ബൈക് എടുത്ത് പൊക്കി യഥാസ്ഥാനത്തു വെച്ചു . ദാ കിടക്കുന്നു നല്ലൊരു കേരളത്തിന്റെ മാപ് ബൈക്കിന്റെ ടാങ്കിൻമേൽ . നല്ലൊരു ഭാഗം പെയിന്റ് മൊത്തം ചുരണ്ടി പോയിരിക്കുന്നു .
എന്റെ നാവ് ഒക്കെ വറ്റി , ഞാൻ സാതിയോടു പറഞ്ഞു , "" ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും , നല്ലോണം കിട്ടിക്കോളും ട്ടോ "" . ഇപ്പൊ അവൾക്കും എന്റെ അത്ര തന്നെ പേടി വന്നിട്ടുണ്ട് . ഞങ്ങൾ രണ്ടാളും വണ്ടിയിലേക്ക് നോക്കി ഊരക്ക് കയ്യും കൊടുത്ത നെടുവീർപ്പിട്ടു . എന്നാൽ അമ്മ എന്നെ നോക്കിയാണ് "" നല്ലോണം കിട്ടും അച്ഛനോട് "" എന്ന് പറഞ്ഞത് . അത് എന്റെ പേടി ഒന്ന് കൂടി കൂട്ടി .
പിന്നെ അങ്ങോട്ട് അച്ഛൻ പുറത്തു പോയി വരുന്ന വരെ കനത്ത നിശബ്ദതയാണ് ഞങ്ങള്ക് രണ്ടു പേർക്കും . ഇടയ്ക്കിടെ അച്ഛമ്മ " ഇനിയിപ്പോ ഓൻ വന്നാൽ എന്താ ണ്ടാവാന്ന് അറീല്ല " എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ വീണ്ടും നെടുവീർപ്പിട്ടു .
ഞങൾ രണ്ടു പേരും വരാൻ പോകുന്ന വിപത്തിനെ മനസ്സിൽ ഓർത്തു . അറക്കാൻ പോണ ആടിന് കഞ്ഞിവെള്ളം കൊടുക്കുന്നത് ഓർമിപ്പിച്ചു കൊണ്ട് രണ്ടു പ്ളേറ്റുകളിൽ പൂള പുഴുങ്ങിയത് അച്ഛമ്മ എടുത്ത് ഞങ്ങൾക്ക് തന്നു . ചാവാൻ പോവുന്നവനെന്തിനാ പൂള , പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒക്കെ ഉണ്ടാവും അവസാനം കഴിച്ചത് പൂള ആണെന്ന് , അയ്യേ . എനിക്ക് തിന്നാൻ കഴിഞ്ഞില്ല . നല്ല പേടി ഉണ്ട് . ഇറങ്ങുന്നേ ഇല്ല . ഞാൻ സാതിയെ നോക്കി . അവൾ വെട്ടി വിഴുങ്ങുന്നുണ്ട് . ഇപ്പോഴും അവൾ ആരെയും ശ്രദ്ധിക്കുന്നില്ല . പുഴുങ്ങിയ പൂളയിൽ ആണ് ഫുൾ കോൺസെൻട്രേഷൻ . തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ട്. എന്നാലും ഒരാൾക്ക് പേടിച്ചിരിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ പൂള തിന്നാൻ പറ്റുന്നത് . അവസാനത്തെ തീറ്റ ആണെന്ന് കരുതിയിട്ടാവുമോ , അങ്ങനെ ആണെങ്കിൽ പാവം തിന്നട്ടെ . ഞാൻ തിന്നില്ല . 

അച്ഛമ്മ വേഗത്തിൽ കോലായിലേക്ക് നടക്കുന്നത് കണ്ടു . അതെ, ഞങ്ങൾ പേടിച്ചിരുന്നു ആ രംഗം ആയി , അച്ഛൻ തിരിച്ചെത്തി . അച്ഛമ്മ അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ട് , അനുനയനശ്രമമാണ് . അച്ഛൻ മുഖത്തു 10 കിലോ കനം തൂക്കി ഇട്ടു കൊണ്ട് വണ്ടി നിരീക്ഷിച്ചു . 

" അപ്പു ഇവടെ വാ " കൊലവിളി . ദൈവമേ ഞാനിതാ വരുന്നേ , "" ഏഹ് എന്താ വിളിച്ചത് ? അപ്പു എന്നോ , അപ്പൊ സാതി ?? " ആലോചിക്കാൻ സമയം കിട്ടുന്നതിന് മുൻപ് അടുത്ത വിളി വന്നു . ഞാൻ സാതിയെ നോക്കി അവൾ വായ നിറച്ചു പൂള തിരുകി വെച്ച് എന്നെ നോക്കുകയാണ് . ഞാൻ മുറ്റത്തേക്കിറങ്ങിയതും കൈ പിടിച്ചു പൊക്കി കൈ വെച്ച് അഞ്ചാറടിയാണ് കാലിന്റെ തുടക്ക് . കാലിനൊക്കെ നല്ല തണുപ്പ് , മരവിച്ചതായിരിക്കും .  വായിലൂടെ എന്തോ ഒന്ന് വന്നു , അകത്തെ വല്ല അവയവം  ആണോന്നറിയില്ല , ഞാൻ തുപ്പി കളഞ്ഞു . കാൽ അവിടെ തന്നെ ഉണ്ടോന്നു നോക്കിയപ്പോഴാണ് തണുപ്പിന്റെ കാര്യം പിടി കിട്ടിയത് . ഇത്തിരി മൂത്രം പോയിട്ടുണ്ട് ട്രൗസറിൽ . കാര്യമാക്കിയില്ല . ജീവൻ പോയില്ലല്ലോ , മൂത്രമല്ലേ . എന്തായാലും ഒഴിച്ച് കളയാനുള്ളതല്ലേ .. പോട്ടെ .

 കരച്ചിലൊക്കെ ഒന്ന് ആറി , വെക്കാൻ മറന്ന വാഴയുടെ കണക്കും പറഞ്ഞ് അച്ഛൻ അവിടന്ന് പോയി. അച്ചമ്മേം അമ്മേം കൂടെ വന്ന് എന്നെ രണ്ടു കയ്യിലും തൂക്കി പൊടി തട്ടി . നാസറാക്ക എയർ ഗൺ കൊണ്ട് വന്ന് കാക്കയെ വെടി വെച്ചു താഴെ ഇട്ടപ്പോൾ ബാപ്പുട്ടിയും കുഞ്ഞിമോനും ചത്ത കാക്കയെ കൊണ്ട് വന്നത് അങ്ങനെ ആയിരുന്നു . രണ്ടു ചിറകിലും പിടിച്ച് . അത് പോലെ . തൂക്കി അകത്തു കൊണ്ട് പോരുമ്പോ ഞാൻ മനസിലാക്കി , സാതി വിരുന്നുകാരി ആണ് . അവൾക്ക് തല്ലു കിട്ടൂല, ഇത് എന്റെ വിധിയാണ് . 

അടുക്കളയിൽ പഴയ സ്ഥലത്തു തന്നെ എന്നെ കൊണ്ട് ഇടുമ്പോ സാതി എന്നെ നോക്കുന്നുണ്ടായിരുന്നു , വായ നിറയെ പൂള നിറച്ചു കൊണ്ട് ഭാവമാറ്റം ഒന്നും ഇല്ലാതെ .